തിരുവനന്തപുരം : ലോകായുക്ത നിയമങ്ങൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടന്‍ അംഗീകാരം നൽകില്ല. ഫയൽ പരിശോധന തിങ്കളാഴ്ച മാത്രമേ തുടങ്ങുകയുള്ളൂ. കണ്ണൂർ വിസിക്കെതിരെയുള്ള നടപടികളും ഗവർണർ ആലോചിക്കുകയാണ്. ലോകായുക്ത, സർവകലാശാല ബില്ലുകൾ സംബന്ധിച്ച് നിയമസഭയിൽ ഉണ്ടായ ചർച്ചയുടെ വിശദാംശങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിശോധിക്കും.
ചർച്ചകളുടെ പരിഭാഷ ലഭ്യമാക്കിയിട്ടുണ്ട്. പ്രതിപക്ഷം ഇരു നിയമങ്ങളെയും ശക്തമായി എതിർത്തത് ഗവർണരുടെ ശ്രദ്ധയിലുണ്ട്. കൂടാതെ നിയമവശവും കണക്കിലെടുക്കും. സർവകലാശാല ഭേദഗതി നിയമം ആവശ്യമില്ലാത്തതും ലോകായുക്ത ഭേദഗതി ഭരണഘടനക്ക് യോജിച്ചതല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രാഥമിക വിലയിരുത്തൽ. നിയമങ്ങളിൽ ഒപ്പിടാതിരുന്നാൽ അത് വീണ്ടും ഗവർണരും സർക്കാരും തമ്മിലുള്ള ശക്തമായ ഭിന്നതക്ക് ഇടയാക്കും.
കേരള സർവകലാശാല വിസി നിയമനം പുതിയ പോർമുഖം തുറക്കും. കണ്ണൂരിലെ ചരിത്ര കോൺഗ്രസ് വേദിയിൽ ഗവണർക്കു നേരെ ഉയർന്ന പ്രതിഷേധത്തിന്‍റെ വീഡിയോ രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് വീഡിയോ പരിശോധന എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ഡോ. പ്രിയ വർഗീസിന്‍റെ നിയമനം സംബന്ധിച്ച പരാതിയിലും നടപടി വന്നേക്കും. ഓണം വാരാഘോഷത്തിനും സമാപനത്തിനും ടൂറിസം മന്ത്രി നേരിട്ടെത്തിയാണിക്കാത്തതിലും ഗവർണർക്ക് ഈർഷ്യയുണ്ട്.





























