അരിക്കൊമ്പന് ഏതാണ്ടെല്ലാ സാമൂഹിക മാധ്യമങ്ങളിലും വലിയ ഫാന്‍സാണ് ഉള്ളത്. ഫേസ്ബുക്കില്‍ അരിക്കൊമ്പനായി നിരവധി ഫാന്‍സ് പേജുകള്‍ തന്നെയുണ്ട്. വാഡ്സാപ്പ് ഗ്രൂപ്പുകളില്‍ അരിക്കൊമ്പന്‍റെ പേരില്‍ നടത്തിയ പണപ്പിരിവ് ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ കേസായി മാറി. അതേ സമയം ട്വിറ്ററിലും അരിക്കൊമ്പന് വലിയതോതില്‍ ആരാധകരുണ്ടെന്നതിന് തെളിവാണ് സുപ്രിയാ സാഹു ഐഎഎസ് പങ്കുവച്ച വീഡിയോയ്ക്ക് ലഭിക്കുന്ന കാഴ്ചക്കാരും കമന്‍റുകളും തെളിയിക്കുന്നത്.
മാസങ്ങള്‍ നീണ്ട അലച്ചിന് ശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട്, തെക്ക് വടക്കന്‍ പ്രദേശമായ അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയ്ക്ക് സമീപം തുറന്ന് വിട്ടിരുന്നു. മുത്തുക്കുഴി വനമേഖലയിലെ കോതയാര്‍ ഡാമിന് സമീപത്തായിരുന്നു കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ കേരള – തമിഴ് നാട് വനം വകുപ്പ് സംഘങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ഡാം പരിസരത്ത് നിന്നും ഏറെ അകലെയല്ലാതെ നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. വെറ്ററിനറി സർജൻമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ 10 ആന്‍റി പോച്ചിംഗ് വാച്ചർമാരും 4 ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാരും അടങ്ങുന്ന തമിഴ്നാട് സംഘം അരിക്കൊമ്പന്‍റെ ആരോഗ്യവും നീക്കങ്ങളും നിരീക്ഷിന്നുണ്ടെന്ന് ഐഎഎസ് ഉദ്യോഗസ്ഥയും തമിഴ്നാട് എന്‍വയോണ്‍മെന്‍റ് ക്ലൈമറ്റ് ചേയ്ഞ്ച് ആന്‍റ് ഫോറസ്റ്റ് ചീഫ് സെക്രട്ടറിയുമായ സുപ്രിയ സാഹു തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുപ്രിയ സാഹൂ പങ്കുവയ്ക്കാറുണ്ട്. ട്വിറ്ററില്‍ അരിക്കൊമ്പന്‍റെ വീഡിയോകള്‍ക്ക് വലിയ കാഴ്ചക്കാരാണ് ഉള്ളത്.