തൃശ്ശൂർ : മദ്യശാലകൾ പൂട്ടിയതോടെ വളരുന്നത് ലഹരിയുടെ മറ്റു വഴികൾ. മുമ്പുണ്ടായിരുന്ന ലഹരി അരിഷ്ടങ്ങൾ പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായാണ് സൂചനയെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഇത്തരം ശ്രമങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഇതിനാൽ പരിശോധനകൾ കർശനമാക്കാനാണ് തീരുമാനം. വാറ്റുന്നതിനു മുമ്പുള്ള വാഷ് ഉപയോഗിച്ചാണ് ‘അരിഷ്ടം’ തയ്യാറാക്കുന്നത്. പല അരിഷ്ടങ്ങളും ലേബൽ ഒട്ടിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള സാധനത്തിൽ മാറ്റമില്ല. 12 ശതമാനം വരെ ആൽക്കഹോൾ ഇത്തരം ‘അരിഷ്ട’ങ്ങളിലുണ്ട്.
മുസ്താരിഷ്ടം, അശോകാരിഷ്ടം, പിപ്പല്യാസവം, അഭയാരിഷ്ടം തുടങ്ങി വിവിധ ലേബലുകളിലാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്. ചാരായ നിരോധന സമയത്ത് ഇത്തരം ലഹരി അരിഷ്ടങ്ങൾ വ്യാപകമായിരുന്നു. പരിശോധനകൾ ശക്തമായതോടെയാണ് ഇത് നിയന്ത്രിക്കാനായത്. എക്സൈസും മറ്റും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വാറ്റു കേന്ദ്രങ്ങളിലാണ്. ദിവസം പ്രതി ആയിരത്തോളം ലിറ്റർ വാഷ് പിടികൂടുന്നുമുണ്ട്. ഇതിനിടയിലാണ് ലഹരി അരിഷ്ടങ്ങൾ കൂടി വിപണിയിലിറങ്ങുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. 450 മില്ലീ ലിറ്റർ അരിഷ്ടത്തിന് 90 രൂപ മുതൽ 150 രൂപ വരെ ഈടാക്കുന്നുണ്ട്. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ എക്‌സൈസ് പിടികൂടിയത് 180 കുപ്പി ലഹരി അരിഷ്ടം. മാടക്കത്തറ പാണ്ടിപ്പറമ്പ് തെക്കോട്ട് വളപ്പില്‍ രതീഷി (36) ന്റെ പക്കല്‍നിന്നാണിത്. കാറിലാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് അരിഷ്ടം എത്തിച്ചു നല്‍കിയിരുന്നത്. 450 എംഎല്‍ കുപ്പികളിലാണ് ഇവ നിറച്ചിരുന്നത്. ഉയര്‍ന്ന വീര്യമുള്ളവയാണ് പിടിയിലായ അരിഷ്ടങ്ങളെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ലഹരി അരിഷ്ടങ്ങള്‍ കൂടാതെ വൈനുകളും അധികൃതര്‍ പിടികൂടി. നെല്ലിക്കാ വൈന്‍, ഇരുമ്പന്‍പുളി വൈന്‍ എന്നിവയാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സജീവ്, സതീഷ്‌കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ആര്‍. സുനില്‍, ജയ്സണ്‍ ജോസ്, സനീഷ്‌കുമാര്‍, നിമിന്‍ കെ. ദിവാകരന്‍, മനോജ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.