കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയില്‍. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സിപിഎമ്മിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് ചില വാദങ്ങള്‍ കസ്റ്റംസ് കോടതിയില്‍ ഉന്നയിച്ചത്. കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസിലെ അന്വേഷണ പുരോഗതി കസ്റ്റംസ് കോടതിയില്‍ അറിയിച്ചത്.
ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷണം അര്‍ജുന് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കടത്തു നടത്തിയത്. പ്രത്യേക പാര്‍ട്ടിയുടെ ആളെന്നു പ്രചരിപ്പിച്ച് കള്ളക്കടത്തിലേക്കു യുവാക്കളെ ആകര്‍ഷിച്ചു. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അര്‍ജുന്‍ ആയങ്കിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. അടുത്ത ദിവസം ഷാഫിയേയും അര്‍ജുന്‍ ആയങ്കിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.
അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാല്‍ ഷാഫി നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കാര്‍ വാങ്ങാനായി ഭാര്യയുടെ അമ്മ പണം നല്‍കിയെന്നാണ് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയത്. എന്നാല്‍ ഇന്നലെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ തന്റെ അമ്മ അങ്ങനെയൊരു പണം നല്‍കിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇങ്ങനെ അര്‍ജുന്‍ ആയങ്കി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴികളില്‍ കൂടുതല്‍ വ്യക്തത തേടിയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിരുന്നു. കസ്റ്റംസിന് നല്‍കി മൊഴിയിലാണ് ഫോണ്‍ നശിപ്പിച്ചതായി അര്‍ജുന്‍ സമ്മതിച്ചത്. സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്‍ജുന്‍ നശിപ്പിച്ചത്. നേരത്തെ ഫോണ്‍ പുഴയില്‍ കളഞ്ഞെന്നാണ് അര്‍ജുന്‍ പറഞ്ഞിരുന്നത്.
വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അര്‍ജുന്‍ ഫോണ്‍ നശിപ്പിച്ചതായി വ്യക്തമാക്കിയത്. അര്‍ജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഫോണ്‍ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തുക ദുഷ്‌കരമായിട്ടുണ്ട്.
രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവില്‍പോയ അര്‍ജുന്‍ സംരക്ഷകരെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികള്‍ ലഭിച്ചാലും അര്‍ജുന്റെ ‘ലീഡര്‍’ അടക്കമുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്താല്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയൂ. അര്‍ജുനും കാരിയര്‍ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണില്‍ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്.