കൊച്ചി: തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി. മുന്‍കാലങ്ങളില്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴും വേട്ടയാടുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹച്ചടങ്ങിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും സംഘത്തെയും കോതമംഗലം പൊലീസ് റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ ജാമ്യത്തിലറങ്ങിയതിന് പിന്നാലെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കോതമംഗലത്തെ റിസോര്‍ട്ടില്‍ നിന്നും കാരണങ്ങളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും പിന്നീട് ഹൈവേ റോബറി പദ്ധതിയിട്ടുവെന്ന് പറഞ്ഞ് കേസെടുത്തുവെന്നും അർജുൻ ആയങ്കി പരാതിയിൽ പരാമർശിക്കുന്നു.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍കാര്‍ക്കെതിരെയാണ് പരാതി.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു കോതമംഗലം പൊലീസ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ കോതമംഗലം സിഐയെ പ്രശാന്തിനെ ഭീഷണിപ്പെടുത്തി അര്‍ജുന്‍ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.





























