ഡൽഹി : രാജ്യത്തെ പൊതുജനത്തിന് മൂന്ന് വര്‍ഷത്തെ ടൂര്‍ ഓഫ് ഡ്യൂട്ടി (ടി.ഒ.ഡി) സൈനിക സേവന നിര്‍ദേശവുമായി സൈന്യം. ചിലവുകള്‍ കുറച്ച് ആ തുക സേനയുടെ ആധുനികവല്‍ക്കരണത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിലാണ് സൈന്യം ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പരീക്ഷണ ഘട്ടത്തില്‍ കുറച്ച് തസ്തികകളില്‍ മാത്രം ഇത്തരം സൈനികരെ നിയോഗിച്ച് പിന്നീട് വര്‍ധിപ്പിക്കാനാണ് പദ്ധതി.
സാധാരണ സൈനികരെ അപേക്ഷിച്ച് അധിക ആനുകൂല്യങ്ങളും ദീര്‍ഘകാല പെന്‍ഷനുകളും ഒഴിവാക്കുന്നതോടെ മൂന്ന് വര്‍ഷം സൈനികസേവനം നടത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവ് മാത്രമേ വരുന്നുള്ളു എന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. നിര്‍ബന്ധിത സൈനിക സേവനമെന്ന നിലയിലല്ല പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മൂന്ന് വര്‍ഷത്തേക്ക് സൈനികരാകുന്നവര്‍ക്കും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ ഇളവുകളുണ്ടാവില്ലെന്നാണ് സൈന്യം നല്‍കുന്ന സൂചന.
സാധാരണ സൈനികരെ അപേക്ഷിച്ച് മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനത്തിനെത്തുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമായിരിക്കും നല്‍കുക. എന്നാല്‍ മറ്റ് ആനുകൂല്യങ്ങളോ പെന്‍ഷനോ വിരമിച്ച ശേഷമുള്ള ആരോഗ്യ ഇന്‍ഷുറന്‍സോ നല്‍കില്ല. അതുകൊണ്ടു തന്നെ കുറഞ്ഞ കാലത്തേക്ക് സൈനിക സേവനത്തിനെത്തുന്നവര്‍ക്ക് മറ്റു സൈനികരെ അപേക്ഷിച്ച് കുറച്ച് മാത്രം ചിലവു ചെയ്താല്‍ മതിയെന്നാണ് സൈന്യം കണക്കാക്കുന്നത്.
10-14 വര്‍ഷത്തെ സേവനം നടത്തുന്ന സൈനികര്‍ക്ക് ഏതാണ്ട് 5.12 കോടി മുതല്‍ 6.83 കോടിരൂപവരെയാണ് ചിലവ് കണക്കാക്കുന്നത്. 54 വയസ്സുവരെ സൈനികര്‍ സേവനം തുടരാന്‍ തീരുമാനിച്ചാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഈ തുക 50-60% കൂടി വര്‍ധിക്കുകയും ചെയ്യും. പിന്നീട് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം. മൂന്ന് വര്‍ഷം സൈനിക സേവനം നടത്തുന്നവര്‍ക്ക് പരമാവധി 80-85 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വിരമിച്ചതിന് ശേഷം ഇവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുമില്ല.
എന്നാല്‍ മൂന്നുവര്‍ഷം സൈനിക സേവനത്തിന് എത്തുന്നവരുടെ ശമ്പളം നികുതി രഹിതമായിരിക്കും. വിരമിച്ച ശേഷം പൊതുമേഖല- കോര്‍പ്പറേറ്റ് തൊഴിലുകളില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ശുപാര്‍ശയുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൈനിക ബജറ്റില്‍ 60 ശതമാനത്തോളം ശമ്പള – പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ചിലവാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിരോധ ബജറ്റ് 68 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സൈനികരുടെ ശമ്പളത്തിനുള്ള തുക 75%വും പെന്‍ഷന്‍ ചിലവുകള്‍ 146%വുമാണ് കുത്തനെ കൂടിയിരിക്കുന്നത്.