ശ്രീനഗർ: ഏക സിവിൽ കോഡ് സംബന്ധിച്ച് അവബോധനം നൽകാനെന്ന പേരിൽ ജമ്മു കശ്മീരിൽ സൈന്യം സംഘടിപ്പിക്കാനിരുന്ന സെമിനാർ റദ്ദാക്കി. സെമിനാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കഴിഞ്ഞദിവസമാണ് സൈന്യം സെമിനാർ സംബന്ധിച്ച ക്ഷണം മാധ്യമങ്ങൾക്ക് അയച്ചുനൽകിയത്. ‘നിയമപരമായ അതിരുകൾ കണ്ടെത്തുന്നു: ഇന്ത്യൻ പീനൽ കോഡ് 2023 മനസ്സിലാക്കുകയും ഏക സിവിൽ കോഡിന് വേണ്ടിയുള്ള അന്വേഷണവും’ എന്ന പേരിലായിരുന്നു സെമിനാർ. കശ്മീർ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മാർച്ച് 26നാണ് പരിപാടി നിശ്ചയിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് ഉയർന്നത്.
കശ്മീർ പോലുള്ള സെൻസിറ്റീവ് മേഖലയിൽ ഏക സിവിൽ കോഡ് എന്ന വിഭജന വിഷയത്തിൽ സൈന്യം എന്തിനാണ് ഇടപെടുന്നതെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല ചോദിച്ചു.
യൂനിഫോം സിവിൽ കോഡിന്റെ വിഭജന പ്രശ്നത്തിൽ ഇന്ത്യൻ സൈന്യം ഇടപെടുന്നത് ഉചിതമാണോ, അതും കശ്മീർ പോലുള്ള സെൻസിറ്റീവ് പ്രദേശത്ത്? ഇന്ത്യൻ സൈന്യം അരാഷ്ട്രീയവും മതരഹിതവുമായി തുടരുന്നതിന് ഒരു കാരണമുണ്ട്. ഈ തെറ്റായ യു.സി.സി സെമിനാർ ഈ രണ്ട് അടിസ്ഥാന തത്വങ്ങൾക്കും ഭീഷണിയാണ്.






























