കവിയൂർ : ഐരാറ്റിൽ മീൻകുഞ്ഞുങ്ങളെ വളർത്താനുള്ള കുളങ്ങൾ കാടുപിടിച്ചു. പോളച്ചിറ മത്സ്യവിത്തുത്‌പാദന കേന്ദ്രത്തിന്റെ മുപ്പതോളം മൺകുളങ്ങളാണ് കാട്ടുച്ചടികളും വള്ളിപ്പടർപ്പുകളും വളർന്ന് നിറഞ്ഞത്. ഇതിനോട് ചേർന്നുള്ള പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രത്തിലേക്കും കാട് പടരുന്നുണ്ട്. പോളച്ചിറ, ഐരാർ ഭാഗങ്ങളിലാണ് കുളങ്ങൾ പണിതിട്ടുള്ളത്. ഐരാറ്റിലേത് മണ്ണുകൊണ്ടുള്ള നിർമിതിയാണ്. ഇതിനാൽ പുല്ലും കാട്ടുച്ചെടികളും പെട്ടെന്ന് വളരുന്നു.
ഇടയ്ക്കിടെ കുളങ്ങളുടെ തീരങ്ങൾ തെളിച്ചാൽ കാടുപിടിക്കുന്നത് ഒഴിവാക്കാന്‍ കഴിയും. പോളച്ചിറയുടെ ഉപകേന്ദ്രമായ എടത്വായിലാണ് മുട്ടയിടാനുള്ള മീനുകളെ ഏറിയപങ്കും വളർത്തുന്നത്. ഇവയെ മുട്ടയിടീച്ചശേഷം കുഞ്ഞുങ്ങളെ വളർത്താൻ ഇവിടെയെത്തിക്കും. 45 ദിവസം പ്രായമാകുന്ന മുറയ്ക്കാണ് വിതരണം. കാലവർഷത്തിന് മുന്നോടിയായി സിമന്റുകുളങ്ങൾ അടക്കമുള്ളവ ശുചിയാക്കി സജ്ജീകരിക്കണം. എങ്കിലേ മീനിനെ നിക്ഷേപിക്കാൻ സാധിക്കു.
കവിയൂർ മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിൽ റോഡരികിലാണ് വിശ്രമകേന്ദ്രവും കുളവും. വിശ്രമകേന്ദ്രത്തിലെ ചാരുബെഞ്ചുകളിലടക്കം കാട്ടുവള്ളികൾ ചുറ്റിക്കയറും. സ്ഥലത്തെ വൈദ്യുതി ട്രാൻസ്‌ഫോർമറിൽവരെ വള്ളികൾ പടരുന്നുണ്ട്. പോളച്ചിറ ജലാശയത്തിന്റെയും മഹാദേവ ക്ഷേത്രത്തിന്റെയും പ്രധാന്യം മുൻപിൽ കണ്ടാണ് ഇതിന്റെ തീരത്ത് വിശ്രമകേന്ദ്രം നിർമിച്ചത്. ആദ്യമൊക്കെ ഇവിടെ ആളുകൾ എത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ കാടുകാരണം ആരും എത്താറില്ല.





























