തിരുവനന്തപുരം : കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റിവ് എന്നാക്കി കബളിപ്പിച്ച് നഴ്സിങ് പരീക്ഷയെഴുതിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴുവിലം തിട്ടയമുക്ക് പിണർവിളാകം വീട്ടിൽ പ്രജിനെയാണ് (25) കേൻറാൺമെൻറ് പോലീസ് അറസ്റ്റ് ചെയ്തത്.
ജനറൽ ആശുപത്രി റോഡിലുള്ള ഗവ.സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥിയായ പ്രതി തനിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി പോസിറ്റിവ് എന്നാക്കി വ്യാജരേഖ ചമച്ച് സർക്കാറിൽനിന്ന് ലഭിച്ച പി.പി.ഇ കിറ്റും ധരിച്ച് കഴിഞ്ഞമാസം നടന്ന ഒന്നാം വർഷ റെഗുലർ പരീക്ഷ എഴുതുകയായിരുന്നു.
കൃത്രിമം കണ്ടെത്തിയതിനെതുടർന്ന് സ്ഥാപനത്തിെൻറ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൻറോൺമെൻറ് എസ്എച്ച്ഒ ഷാഫിബി.എം, എസ്.ഐമാരായ സഞ്ചു ജോസഫ്, ദിൽജിത്ത്, സി.പി.ഒമാരായ വിനോദ്, പ്രവീൺ, ഷൈജു, നസീറ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.