ന്യൂഡല്‍ഹി : അറസ്റ്റ് ഇനി അത്ര എളുപ്പമല്ല, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടല്‍. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടിക്ക് സുപ്രീം കോടതിയുടെ കടിഞ്ഞാൺ. വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ജസ്റ്റിസുമാരായ എം.എം.സുന്ദരേഷ്, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉടനടി അറസ്റ്റ് പാടില്ലെന്നും 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതിയെ കണ്ടാലുടൻ കൈവിലങ്ങണിയിക്കാൻ പാടില്ലെന്നും അറസ്റ്റ് എന്നത് അവസാനത്തെ വഴി മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം പ്രതിക്ക് ആദ്യം നോട്ടീസ് നൽകണം എന്നത് നിർബന്ധമാണ്. നോട്ടീസ് ലഭിച്ച വ്യക്തി പോലീസിന് മുന്നിൽ ഹാജരാകുകയും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഉദ്യോഗസ്ഥൻ രണ്ട് കാര്യങ്ങൾ ഉറപ്പുവരുത്തണം. ആരോപണ വിധേയൻ കുറ്റം ചെയ്തു എന്ന് വിശ്വസിക്കാൻ കൃത്യമായ കാരണമുണ്ടോ?. തെളിവ് നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോ ഇയാളെ തടവിലാക്കേണ്ടത് അനിവാര്യമാണോ?. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമുണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂ.
കാരണങ്ങൾ രേഖാമൂലം ഫയലിൽ സൂക്ഷിക്കുകയും വേണം. “വ്യക്തിസ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ല, കേവലം ആരോപണങ്ങൾ ഉയർന്നതിന്റെ പേരിൽ അത് ഹനിക്കാൻ പാടുള്ളതല്ല.” – സുപ്രീം കോടതി വ്യക്തമാക്കി. അനാവശ്യ അറസ്റ്റുകൾ ഒഴിവാക്കാനും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാനും ഈ വിധി സഹായിക്കുമെന്നും കോടതി പറഞ്ഞു.





























