പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം സിവൻ ജില്ലയിൽ നടന്ന വിദ്യാർഥി സമരത്തിനിടെ പോലീസ് എകെ-47 തോക്ക് ഉപയോഗിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് മറുപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാവുകയും വിദ്യാർഥി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ വീഴ്ചയ്ക്കെതിരെയുള്ള വിമർശനങ്ങൾ ശക്തമാകുകയും ചെയ്തിരുന്നു.
മാർച്ചിൽ ആർ.ജെ.ഡി. എം.പിമാരും എം.എൽ.എമാരും മുതിർന്ന നേതാക്കളും പങ്കെടുത്തു. മാർച്ച് തടയാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തേജസ്വി യാദവിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ പോലീസ് വാഹനത്തിന് മുകളിൽ പ്രവർത്തകർ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ എ.കെ.-47 തോക്കിന്റെ മാതൃകയുമായാണ് മാർച്ചിൽ പങ്കെടുത്തത്. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിപക്ഷം സമരം തുടരുമെന്ന് പ്രതിഷേധത്തിനിടയിൽ സംസാരിച്ച തേജസ്വി യാദവ് വ്യക്തമാക്കി. ജയിലിനെ ഭയമില്ല. വിദ്യാർഥികളുടെ അവകാശങ്ങൾക്കും തൊഴിലില്ലായ്മയ്ക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ ശബ്ദമുയർത്തുകതന്നെ ചെയ്യും. പരീക്ഷകളിൽ സുതാര്യത വേണം,” അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് നടപടിയെന്നും ഇത്തരം തന്ത്രങ്ങൾകൊണ്ട് ജനങ്ങളെ തടയാനാവില്ലെന്നും തേജസ്വി പറഞ്ഞു.
തേജസ്വി യാദവ് നയിച്ച മാർച്ചിൽ ആർ.ജെ.ഡി. എം.പി. മിസാ ഭാരതിയും പങ്കെടുത്തു. വിദ്യാർഥി സമരത്തിൽ എ.കെ.-47 ഉപയോഗിച്ച കാര്യം ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്ന് മിസാ ഭാരതി പറഞ്ഞു. ഇതിന് അനുമതി നൽകിയത് ആരാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റാണ് അനുമതി നൽകിയതെങ്കിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ബിഹാർ സർക്കാർ വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും മിസ ഭാരതി കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജൂലായ് 25-ന് സിവാനിൽ നടന്ന സമരത്തിനിടെയാണ് ഒരു പോലീസ് കോൺസ്റ്റബിൾ എകെ-47 ഉപയോഗിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. സമരക്കാർക്ക് നേരെ വെടിവയ്ക്കാൻ പാടില്ലെന്ന നിർദ്ദേശം മറികടന്നാണ് ഇയാൾ തോക്ക് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
































