മുംബൈ: കഴിഞ്ഞ ദിവസമാണ് പ്രശസ്ത കലാസംവിധായകനും നിര്‍മാതാവുമായ നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ (57) മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കർജതിലുള്ള എന്‍ഡി സ്റ്റുഡിയോയിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. നിതിന്‍ ദേശായിക്ക് കോടികളുടെ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 252 കോടിയുടെ കടമുണ്ടായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിതിന്‍ കോടതിയെ സമീപിച്ചിരുന്നു.
ദേശായിയുടെ കമ്പനിയായ എൻഡിയുടെ ആർട്ട് വേൾഡ് പ്രൈവറ്റ് ലിമിറ്റഡ്, 2016ലും 2018ലും ഇസിഎൽ ഫിനാൻസിൽ നിന്ന് രണ്ട് വായ്പകളിലായി 185 കോടി രൂപ കടമെടുത്തിരുന്നു. 2020 ജനുവരി മുതൽ തിരിച്ചടവ് മുടങ്ങി. 2022 ജൂണ്‍ 30 ആയപ്പോഴേക്കും അടക്കേണ്ട തുക 251.48 കോടിയായി. 2021 മെയ് 7 ന് സ്റ്റുഡിയോയിൽ തീപിടിത്തമുണ്ടായെന്നും വലിയ തോതില്‍ നാശനഷ്ടമുണ്ടായെന്നും ദേശായിയുടെ കമ്പനി പറഞ്ഞിരുന്നു. ഇസിഎല്‍ ഫിനാന്‍സ് മാസങ്ങൾക്ക് മുമ്പ് എൻഡി സ്റ്റുഡിയോ കൈവശപ്പെടുത്താൻ റായ്ഗഡിലെ ജില്ലാ അധികാരികളെ സമീപിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.





























