കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുങ്ങുമ്പോൾ കോഴിക്കോട് നഗരത്തിലും ഓണവിപണി സജീവമായി. എന്നാൽ ഇത്തവണ പൂക്കളമൊരുക്കാൻ അൽപം കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. മഴയുടെ കുറവ് പൂക്കൃഷിയെ ബാധിച്ചതോടെ പല ഇനങ്ങൾക്കും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വില ഉയർന്നിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പൂക്കൾ എത്തുന്ന ഗുണ്ടൽപേട്ട് മേഖലയിൽ ഇത്തവണ മഴ ലഭിക്കാത്തത് പൂക്കൃഷിയെ സാരമായി ബാധിച്ചു. ഇതോടെ പൂക്കളുടെ ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. അരളിയാണ് ഇത്തവണ പൂവിപണിയിലെ വിലയേറിയ താരം. കിലോയ്ക്ക് ശരാശരി 600 രൂപ വരെയാണ് അരളിക്ക് വില.
ചെണ്ടുമല്ലിക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്. ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോയ്ക്ക് ഏകദേശം 80 രൂപയും മഞ്ഞ ചെണ്ടുമല്ലിക്ക് 100 മുതൽ 160 രൂപ വരെയുമാണ് ശരാശരി വില. ജമന്തിക്ക് 200 മുതൽ 400 രൂപ വരെയും വാടാമല്ലിക്ക് ഏകദേശം 160 രൂപയുമാണ് വില. പനിനീരിന് ഇനവും ഗുണനിലവാരവും അനുസരിച്ച് 200 മുതൽ 400 രൂപ വരെ നൽകണം. ബെംഗളൂരുവിന് അപ്പുറത്തുള്ള ചിക്ക്ബെല്ലപൂരിൽനിന്നാണ് ഇത്തവണ കോഴിക്കോട്ടേക്ക് കൂടുതലായി പൂക്കൾ എത്തുന്നത്. കർണാടകയിൽനിന്നുള്ള പൂക്കൾക്കൊപ്പം നാടൻപൂക്കൾക്കും ഇത്തവണ വിപണിയിൽ പ്രാധാന്യമുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 9.35 ഏക്കറിൽ പൂക്കൃഷി നടത്തിയിട്ടുണ്ട്. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷൻ എന്നിവിടങ്ങളിലായി 322 വാർഡുകളിലാണ് പൂക്കൃഷി ഒരുക്കിയത്.
പൂക്കൾ വാങ്ങി പൂക്കളമൊരുക്കാൻ സമയമില്ലാത്തവർക്കായി റെഡിമെയ്ഡ് പൂക്കളങ്ങളും വിപണിയിലെത്തി. 500 മുതൽ 1500 രൂപ വരെയാണ് റെഡിമെയ്ഡ് പൂക്കളങ്ങളുടെ വില. ചിങ്ങം പിറന്നതോടെ പൂക്കളുടെ സുഗന്ധവും പൂവിളികളും നിറയുമ്പോൾ വിലക്കയറ്റത്തിനിടയിലും ഓണത്തിന്റെ നിറം മങ്ങാതിരിക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്.






























