തിരുവനന്തപുരം: കരമനയിൽ കാറിൽ എത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കരമന സ്വദേശി അഖിൽ (22) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരമന അനന്ദു വധകേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ശരീരമാസകലം മർദനമേറ്റതിന്റെ പാടുകളുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ശരീരത്തിൽ കല്ലെടുത്തിട്ടാണ് ആക്രമിച്ചത്. ഹോളോബ്രിക്‌സുകൊണ്ട് തലയ്ക്കടക്കം അടിയേറ്റിറ്റുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.
മൂന്നംഗസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കഴിഞ്ഞയാഴ്ച ബാറിൽവെച്ച് അഖിലും കുറച്ചാളുകളുമായി തർക്കവും സംഘർഷവുമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്. മത്സ്യക്കച്ചടവം നടത്തിവരുന്ന ആളായിരുന്നു അഖിൽ. ആക്രമണം നടക്കുമ്പോൾ പരിസരത്ത് കുട്ടികളടക്കം ഉണ്ടായിരുന്നു. അഖിലിന്റെ അലർച്ചകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പെൾ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരിന്നു.





























