മുംബൈ : ആര്യനെ ലഹരിക്കേസിൽ നിന്നൊഴിവാക്കാനായി ഷാറുഖ് ഖാനോട് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി മുംബൈ പോലീസ് . ഷാറുഖിന്റെ മാനേജരായ പൂജ ദദ്‌ലാനിയിൽ നിന്നു പണം കൈപ്പറ്റാനായി, ലഹരിക്കേസിലെ മുഖ്യസാക്ഷി കിരൺ ഗോസാവി എൻസിബി ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയെന്നു പോലീസ് കണ്ടെത്തി. പൂജയെ ഈ ആഴ്ച ചോദ്യം ചെയ്തേക്കും. കഴിഞ്ഞദിവസം സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.
എൻസിബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർക്കു വേണ്ടി ഗോസാവി ഷാറുഖിനോട് 25 കോടി രൂപ ആവശ്യപ്പെട്ടെന്നു മറ്റൊരു സാക്ഷി പ്രഭാകർ സെയിലാണ് ആരോപണം ഉന്നയിച്ചത്. എൻസിബി മുഖ്യസാക്ഷിയായി ഉൾപ്പെടുത്തിയ ഗോസാവി, വിവിധ തൊഴിൽ തട്ടിപ്പുകേസുകളിൽ പ്രതിയാണെന്നു പിന്നീടു തെളിഞ്ഞിരുന്നു. ഗോസാവിയുടെ അംഗരക്ഷകനെന്ന് അവകാശപ്പെടുന്ന സെയിലിനെ ഇന്നലെയും എൻസിബി വിജിലൻസ് സംഘം ചോദ്യം ചെയ്തു. തിങ്കളാഴ്ച 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോഴവിവാദം ഉയർന്നതോടെയാണ് എൻസിബി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.
അതിനിടെ, എൻസിബിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടായിരുന്നതായും മുംബൈ സ്ഫോടനപരമ്പരക്കേസ് പ്രതികളുമായി 2003 – 2007ൽ ഭൂമി ഇടപാടു നടത്തിയെന്നും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. മുൻ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസിനെതിരെയുള്ള ‘ഹൈഡ്രജൻ’ ബോംബ് ഇന്നു പൊട്ടിക്കുമെന്നാണ് ആരോപണങ്ങളെല്ലാം തള്ളിയ മാലിക്കിന്റെ പ്രതികരണം. കുടുംബത്തെ അവഹേളിച്ചെന്നാരോപിച്ച് സമീർ വാങ്കഡെയുടെ പിതാവ് മാലിക്കിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്





























