കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി എഫ് തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ രംഗത്ത്. പി എം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാലും പദ്ധതിയിലൂടെ ഒരു വർഗീയ അജണ്ടയും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും സംസ്ഥാന സർക്കാറിന് ഏകപക്ഷീയമായി ഇതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കില്ലെന്ന യു ഡി എഫ് നേതാക്കളുടെ തെരഞ്ഞെടുപ്പിന് മുന്നത്തെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതെങ്കിലും പ്രസംഗമോ പ്രയോഗമോ വെച്ച് വിഷയത്തെ സെൻസേഷൻ ചെയ്യേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സംസ്ഥാനത്തിന് പരിക്കില്ലാത്ത രീതിയിൽ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന കണക്കിൽ 304 സ്കൂളുകളാണ് പദ്ധതിയിൽ വരേണ്ടതെങ്കിലും 265 സ്കൂളുകൾ തിരഞ്ഞെടുക്കാനാണ് കേന്ദ്രത്തിന്റെ പുതിയ ആശയവിനിമയത്തിൽ അറിയിച്ചിട്ടുള്ളത്. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതി ഉടൻ തന്നെ യോഗം ചേരുമെന്നും അതിനുശേഷമാകും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.





























