ന്യൂഡൽഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയായിരിക്കും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇൻഡ്യ സഖ്യത്തെ സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഗെഹ്ലോട്ട് മറുപടി നൽകിയത്. നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യം എല്ലാ പാർട്ടികൾക്കും കടുത്ത സമ്മർദ്ദമാണ് നൽകുന്നത്. പൊതുജനങ്ങളാണ് ഇത്തരത്തിൽ രാഷ്ട്രീയ സഖ്യങ്ങൾക്ക് സമ്മർദ്ദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 31 ശതമാനം വോട്ടുകൾ നേടിയാണ് ബി.ജെ.പി 2019ൽ അധികാരത്തിലേക്ക് എത്തിയത്. 69 ശതമാനം വോട്ടുകളും അവർക്ക് എതിരാണ്.
കഴിഞ്ഞ മാസം ബംഗളൂരുവിലെ ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ യോഗം ചേർന്നപ്പോൾ എൻ.ഡി.എ ഭയന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. 50 ശതമാനം വോട്ടുകൾ നേടി മോദി അധികാരത്തിൽ വരുമെന്ന പ്രവചനങ്ങളെ അദ്ദേഹം തള്ളി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മോദിക്ക് 50 ശതമാനം വോട്ട് നേടാൻ സാധിച്ചിരുന്നില്ല. ഇനി അതുണ്ടാവില്ല. മോദി ഒരുപാട് വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകി. അതിന്റെ ഗതിയെന്തായെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 വിജയകരമായതിൽ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടേയും പ്രവർത്തനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.





























