എറണാകുളം : ആലുവ തോട്ടക്കാട്ടുകരയിൽ നടന്ന വ്യാപകമായ പരിശോധനയിൽ 25 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് എത്തിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ സ്പെഷ്യൽ സ്ക്വാഡ് ഇവരെ പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പോലീസ് കർശനമായ പരിശോധന നടത്തിവരികയായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഈ വലിയ ശേഖരം പിടികൂടാൻ സാധിച്ചത്. പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ വിൽപന നടത്തുന്നതിനാണ് ഇത്രയും വലിയ അളവിൽ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ ഹെറോയിനുമായി ഒരു വലിയ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ലഹരിമരുന്നിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്തുക എന്നത് പ്രയാസകരമാണെങ്കിലും, വിതരണ ശൃംഖല പരമാവധി തകർക്കാനുള്ള ശ്രമത്തിലാണ് പോലീസ്.






























