തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് എഡിജിപി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കും. നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ് യു പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് എം.ആര്‍ അജിത് കുമാറിനെതിരായ പ്രധാന ആരോപണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എം.ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. തന്റെ കരിയര്‍ തകര്‍ക്കാനും ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റം തടയാനുമുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് സസ്‌പെന്‍ഷന്‍ എന്നാണ് എം.ആര്‍ അജിത് കുമാറിന്റെ വാദം.
എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത് കുമാറിൽ നിന്നും സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം വിശദീകരണം തേടിയിരുന്നു. കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് ഡിജിപിക്ക് നൽകിയ മറുപടിയിൽ അജിത്കുമാർ അവകാശപ്പെട്ടത്.






























