തിരുവനന്തപുരം : ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഗവർണറെ അറിയിക്കും. ധനബിൽ പ്രത്യേക ഓർഡിനൻസാക്കി കൊണ്ടുവരാനും മന്ത്രസഭാ യോഗം തീരുമാനിച്ചു.
നിയമസഭ ചേരാനിരുന്ന തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ധനബിൽ പ്രത്യേക ഓർഡിനൻസായി പാസാക്കും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിലും തിങ്കളാഴ്ച തീരുമാനമെടുക്കും. ഇപ്പോൾ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.
നിലവിലെ സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ കേരളത്തിലുണ്ടെന്ന് മന്ത്രിമാർ അവകാശപ്പെട്ടു. സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന പ്രായോഗികതയും വിശദമായി ചർച്ച ചെയ്യേണ്ടി വരുമെന്നും മന്ത്രിസഭാ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച വൈകീട്ടോടെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ അടക്കമുള്ള വിഷയങ്ങളും ഈ യോഗത്തിൽ ചർച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.