തിരുവനന്തപുരം: പി എസ് സിയുടെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഒഎംആര്‍ പരീക്ഷ നടത്തിയതിനു ശേഷം പുറത്തുവന്ന ലിസ്റ്റിലാണ് ക്രമക്കേടുകള്‍. രണ്ടര വര്‍ഷം മുമ്പ് പിഎസ് സി നടത്തിയ ഒഎംആര്‍ പരീക്ഷയില്‍ നിന്നുള്ള ഷോര്‍ട് ലിസ്റ്റ് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്.
സാധാരണ കട്ട് ഓഫ് മാര്‍ക്ക് അനുസരിച്ചാണ് പി എസ് സി ഒഎംആര്‍ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി പി എസ് സി കട്ട് ഓഫ് മാര്‍ക്ക് ഇല്ലാതെ ഒഎംആര്‍ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു. 650 പേരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇവര്‍ക്കായി ഡിസ്‌ക്രിപ്റ്റീവ് പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്താനിരിക്കുകയാണ്. ഒഎംആര്‍ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ പത്രപ്രവര്‍ത്തന പരിചയം സംബന്ധിച്ചുള്ള സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പി എസ് സി നേരിട്ട് പരിശോധന നടത്തിയിരുന്നില്ല. ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് വിളിച്ച് യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുമായി ഒത്തുനോക്കിയാണ് സാധാരണ പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്.
ഇതുകൂടാതെ ഒഎംആര്‍ പരീക്ഷ മികച്ച രീതിയില്‍ എഴുതിയ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോകുകയും ചെയ്തിരുന്നു. പി എസ് സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ക്ക് ഗസറ്റില്‍ പറഞ്ഞിരിക്കുന്ന യോഗ്യത ഇല്ലാത്തതിനാല്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം ലഭിക്കാഞ്ഞതെന്ന മറുപടിയാണ് ലഭിച്ചത്.
എന്നാല്‍ ഗസറ്റില്‍ പറഞ്ഞ യോഗ്യത ഉള്ളവരാണ് തങ്ങള്‍ എന്ന് അവകാശപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും പി എസ് സിയെ സമീപിച്ചു. അപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള യോഗ്യതയില്ലെന്ന് അറിയിച്ചുള്ള കത്താണ് പി എസ് സി നല്‍കിയത്.
എന്നാല്‍ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പി എസ് സി യില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ ഫോണില്‍ വിളിച്ച് പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് അയച്ചതായി അറിയിച്ചു. ആദ്യം യോഗ്യത ഇല്ലെന്നു പറഞ്ഞവര്‍ക്ക് തന്നെയാണ് ഈ ഫോണ്‍ വിളി എത്തിയത്.
ഒരിക്കല്‍ യോഗ്യത ഇല്ലെന്ന് പറഞ്ഞു അപേക്ഷ നിരസിച്ചവരെ തന്നെ ഒടുവില്‍ പ്രൊവിഷണല്‍ ആയി ഹാള്‍ ടിക്കറ്റ് നല്‍കി പരീക്ഷക്ക് ഇരുത്താമെന്ന് ഫോണില്‍ വിളിച്ച് അറിയിച്ചത്. സംഭവം വിവാദം ആകുമെന്ന് കണ്ടപ്പോള്‍ താല്‍കാലികമായി ഇവരെ കൂടി ഉള്‍ക്കൊള്ളിക്കുകയായിരുന്നു. പ്രൊവിഷണല്‍ ലിസ്റ്റില്‍ പേരില്ലാത്തവരാണ് ഇവര്‍.
വിജ്ഞാപനത്തിന്റെ ഭാഗമായി നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയിലും നിരവധി അപാകതകള്‍ ഉണ്ട്. ഇതില്‍ തൊഴിലുടമ പൂരിപ്പിക്കേണ്ട ഭാഗത്ത് ഉദ്യോഗാര്‍ഥിയുടെ തൊഴിലിന്റെ സ്വഭാവം എന്താണെന്ന് ചോദിക്കുന്നില്ല. തസ്തികയുടെ പേര് മാത്രമേ ചോദിക്കുന്നുള്ളൂ.
എഡിറ്റോറിയല്‍ സംബന്ധമായ ജോലികള്‍ ആണോ ഉദ്യോഗാര്‍ത്ഥി ചെയ്തിരുന്നതെന്നും ചോദിക്കുന്നില്ല. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന തസ്തിക പേര് കേട്ടാണ് യോഗ്യതയും അയോഗ്യതയും തീരുമാനിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി പേരുടെ അപേക്ഷയും തള്ളപ്പെട്ടിട്ടുണ്ട്.
അതിനിടെ പാര്‍ട്ടി ചാനലിലും പത്രത്തിലുമുള്ളവരെ സഹായിക്കാന്‍ ചിലര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചില ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ വേണ്ടി പലകാര്യത്തിലും ക്രമക്കേടും നടന്നതായാണ് ആക്ഷേപം.