അബുജ : നൈജീരിയയിൽ ഈസ്റ്റർ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. വടക്കൻ നൈജീരിയയിൽ നടന്ന മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിലാണ് 26പേർ കൊല്ലപ്പെട്ടത്. നൈജീരിയയിലെ വടക്കൻ – മധ്യ ബെനു സംസ്ഥാനത്തെ ഗ്വെർ വെസ്റ്റ് പ്രദേശത്തെ എംബലോം സമൂഹത്തിന് നേരെ ശനിയാഴ്ച ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ബെനു സ്റ്റേറ്റ് ഗവർണർ ഹയാസിന്ത് ആലിയ ഞായറാഴ്ച ആക്രമണങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയില്ല. 17 പേർ മരിച്ചെന്നാണ് പ്രദേശവാസികൾ അറിയിച്ചത്. വടക്കൻ – മധ്യ നൈജീരിയയിൽ ദീർഘകാലമായി നിലനിൽക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഭൂമിയുടെ പേരിൽ കർഷകർ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കു പുറമെ ക്രിമിനൽ സംഘങ്ങളും രാജ്യത്ത് സജീവമാണ്.
ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർണോ സംസ്ഥാനത്തെ ഒരു പോലീസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ബോർണോ പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ കെന്നത്ത് ദാസോ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ ഗ്രൂപ്പുമായാണ് വെടിവയ്പുണ്ടായത്. ഞായറാഴ്ച കടുന സംസ്ഥാനത്തെ അരിക്കോ ഗ്രാമത്തിൽ ഈസ്റ്റർ ആരാധനയ്ക്കിടെ, തോക്കുധാരികൾ അഞ്ച് പേരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു.
ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്ന് 31 പേരെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം അക്രമികൾ ഉപേക്ഷിച്ചതായും സൈന്യം അറിയിച്ചു. കടുനയിലെ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ കടുനയിലെ കജുരു പ്രദേശത്തെ കുർമിൻ വാലി ഗ്രാമത്തിൽ നിന്ന് 150ലധികം പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു.






























