തിരുവല്ല : അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കാലം ചെയ്ത മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിലീവേഴ്സ് ചർച്ചിനെ ആഗോള തലത്തിൽ വളർത്തി വലുതാക്കിയ ഇടയശ്രേഷ്ഠൻ മനുഷ്യനേയും പ്രകൃതിയേയും ഒരുപോലെ പരിപാലിച്ച് ദൈവ സ്നേഹം ഭൂമിയിൽ പകർന്ന് നല്കിയതായും വി.ഡി.സതീശൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മെത്രാപ്പോലീത്താടെ വേർപാട് ബിലീവേഴ്സ് ചർച്ചിനും മറ്റ് സമൂഹങ്ങൾക്കും നികത്താനാകാത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസ് നേതാക്കളായ ജോർജ്ജ് മാമ്മൻ കൊണ്ടുർ, സാമുവൽ കിഴക്കുപുറം, എ.സുരേഷ് കുമാർ, കെ.ജയവർമ്മ, റെജി തോമസ്, റോജി പോൾ ഡാനിയേൽ, രാജേഷ് ചാത്തങ്കേരി, ഈപ്പൻ കുര്യൻ, ആർ.ജയകുമാർ, ജേക്കബ് ഇമ്മാനുവേൽ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പം ഉണ്ടായിരുന്നു.