പത്തനംതിട്ട: അത്തിക്കയം ഉരുകുന്നു കുടിനീര് പോലുമില്ല ,വേനല്‍മഴയുടെ കടാക്ഷം കാത്ത് ഒരുപ്രദേശം . ചൂടു കൂടിയതോടെ നാറാണംമൂഴി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദാഹജലത്തിനായി നെട്ടോട്ടത്തിലാണ്. വെള്ളം വില കൊടുത്തു വാങ്ങാതെ ആവശ്യം നിറവേറ്റാനാകാത്ത സ്ഥിതി. പഞ്ചായത്തിനു പൂര്‍ണമായി പ്രയോജനം ലഭിക്കുന്ന ജല വിതരണ പദ്ധതികളില്ല. പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതു മൂലം 3 വര്‍ഷത്തിലേറെയായി നീരാട്ടുകാവ് ജല വിതരണ പദ്ധതിയുപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ബദല്‍ സംവിധാനമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടുമില്ല.അടിച്ചിപ്പുഴ, കുടമുരുട്ടി എന്നീ ജല വിതരണ പദ്ധതികളുടെ പ്രയോജനം ഭാഗികമായ മേഖലകളില്‍ മാത്രമാണു ലഭിക്കുന്നത്.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജലക്ഷാമമാണ്. പമ്പാനദിയുടെ തീരങ്ങളിലും വെള്ളമില്ല. ആറ്റില്‍ നീരൊഴുക്കു കുറഞ്ഞിരുന്നു. വേനല്‍ മഴയില്‍ പാറയിടുക്കുകളില്‍ വെള്ളം നിറഞ്ഞിട്ടുണ്ട്. എന്നിട്ടും നീരൊഴുക്കു കാര്യമായി വര്‍ധിച്ചിട്ടില്ല. ചെമ്പനോലി, കടുമീന്‍ചിറ, പൊന്നമ്പാറ, വാഴക്കാലമുക്ക്, കണ്ണമ്പള്ളി, കക്കുടുമണ്‍, പേമരുതി, നീരാട്ടുകാവ്, മടന്തമണ്‍, ആറാട്ടുമണ്‍, കോളാമല, ചണ്ണ, കോലിഞ്ചി, ഉന്നത്താനി, ഇടമുറി, വലിയപതാല്‍, തോമ്പിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കിട്ടാക്കനിയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ വാഹനങ്ങളില്‍ വെള്ളമെത്തിക്കുകയാണ്. 2,000 ലീറ്ററിന് 1,300 രൂപ വരെ കൊടുക്കേണ്ട പ്രദേശങ്ങളുണ്ട്. അത്തിക്കയം വില്ലേജിന് പൂര്‍ണമായി പ്രയോജനപ്പെടുന്നതാണ് പെരുനാട്അത്തിക്കയം ജല വിതരണ പദ്ധതി.
ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടു 10 വര്‍ഷത്തിലധികമായി. ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പദ്ധതിക്കായി പഞ്ചാരമുക്ക്, ചെമ്പനോലി എന്നിവിടങ്ങളില്‍ സംഭരണികള്‍ പണിതു. സംഭരണികളെയും ജല ശുദ്ധീകരണ പ്ലാന്റിനെയും ബന്ധിപ്പിച്ചു പൈപ്പുകളും ജല വിതരണ കുഴലുകളും സ്ഥാപിച്ചിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ വേനലില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഒരു വര്‍ഷം കൂടി പിന്നിട്ടിട്ടും പദ്ധതി മേഖലകളില്‍ വെള്ളമെത്തിയിട്ടില്ല. ജല അതോറിറ്റി അടൂര്‍ പ്രോജക്ട് ഡിവിഷന്റെ മെല്ലെപ്പോക്കു നയം മലയോരവാസികള്‍ക്കു തിരിച്ചടിയായിരിക്കുന്നു.ജനപ്രതിനിധികള്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.





























