റാന്നി : അത്തിക്കയം-മന്ദിരം-കടുമീൻചിറ റോഡ് പൊട്ടിപ്പൊളിഞ്ഞതു മൂലം വാഹന, കാല്‍നട യാത്രക്കാര്‍ വലയുന്നു. കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് ഫണ്ട് അനുവദിക്കുകയും നിർമ്മാണ ഒരു മാസം മുമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നെങ്കിലും ഇതുവരെയും നിർമ്മാണം ആരംഭിച്ചിട്ടില്ല. ജൂൺ ഒന്നിന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനിരിക്കെ രണ്ടു സ്കൂളുകളിലേക്കുള്ള പ്രധാന പാതയുടെ അവസ്ഥ വളരെ പരിതാപകരമാണ്. സ്കൂൾ തുറന്നു കഴിഞ്ഞുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കുട്ടികളുടെ സ്കൂളുകളിലേക്കുള്ള യാത്ര സൗകര്യങ്ങളെ സാരമായി ബാധിക്കുമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അത്തിക്കയം മുതൽ കടുമീൻചിറ വരെയുള്ള 1.8 കിലോമീറ്റർ റോഡാണ് വികസനം കാത്തു കിടക്കുന്നത്. നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡ് പൂര്‍ണ്ണമായും എട്ടാം വാര്‍ഡ് ഭാഗികമായും ഉള്‍പ്പെടുന്ന പ്രധാന റോഡുകളിലൊന്നാണ് അത്തിക്കയം-മന്ദിരം-കടുമീൻചിറ റോഡ്. ഈ റോഡുപണിയാണ് നീണ്ടു പോകുന്നത്. കാലങ്ങളായി ജില്ലാ പഞ്ചായത്തിൻറെ അധീനതയിലായിരുന്ന റോഡ് നിലവിൽ കേരള പുനർ നിർമ്മാണ വിഭാഗത്തിൻറെ കൈകളിലാണ്. 2018 ലെ പ്രളയത്തിൽ റോഡിൻറെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായിരുന്നു. കൂടാതെ റോഡിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞു കൂടുകയും ചെയ്തിരുന്നു.
തുടർന്നുള്ള രണ്ടു പ്രളയങ്ങള്‍ മൂലം റോഡിലേക്ക് പ്രവേശിക്കുന്ന ഏകദേശം നാൽപ്പത് വർഷം പഴക്കമുള്ള അത്തിക്കയം കൊച്ചുപാലത്തിനു സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു. തുടർന്ന് മുൻ എം എൽ എ രാജു ഏബ്രഹാമിൻറെ നിർദ്ദേശ പ്രകാരമാണ് ഈ റോഡ് കേരള പുനർ നിർമ്മാണ വിഭാഗം ഏറ്റെടുക്കുന്നത്. 1.8 കിലോമീറ്റർ നിർമാണത്തിൻറെ ടെൻഡർ പൂർത്തിയായി നിര്‍മ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം വൈകുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. റോഡിൻറെ ശോചനീയാവസ്ഥ കാരണം ഓട്ടോ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇതുവഴി സവാരിക്ക് പോകാൻ പോലും മടി കാണിക്കുന്നുണ്ട്. രണ്ടു സ്‌കൂളുകളിലേക്കും ക്ഷേത്രങ്ങളിലേക്കും നൂറിൽപരം വീടുകളിലേക്കുമുള്ള പാതയാണ് ഇത്തരത്തിൽ കാലങ്ങളായി തകർന്നു കിടക്കുന്നത്.






























