റാന്നി : അത്തിക്കയം, മടന്തമണ്‍, ചെമ്പനോലി, വെച്ചൂച്ചിറ പ്രദേശങ്ങളെ എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഉടനെ സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.
കിഴക്കന്‍ മേഖലകളെ തമ്മില്‍ കോര്‍ത്തിണക്കി രാവിലെ ഏഴിന് അത്തിക്കയത്തു നിന്നും കോട്ടയത്തേക്കും തിരികെ രാത്രി എട്ടിന് അത്തിക്കയത്തെത്തി സ്റ്റേ ചെയ്തിരുന്ന ബസ് ഈ മേഖലയിലെ യാത്രക്കാര്‍ക്ക് എറെ ഉപകാരപ്രദമായിരുന്നു. 2018 ഓഗസ്റ്റിലെ പെരുമഴയെത്തുടര്‍ന്നുണ്ടായ മഹാ പ്രളയത്തില്‍ വെള്ളം മൂടിപ്പോകാതെ ബസ് അത്തിക്കയം സ്റ്റാന്‍ഡില്‍ നിന്നും രക്ഷിച്ചു കൊണ്ടുപോയത് തലനാരിഴക്കാണ്.
ബസ് കൊണ്ടുപോയ ശേഷം ബസ് സ്റ്റാന്‍ഡ് വെള്ളത്തിലാവുകയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റൊരു കോട്ടയം ബസ് അടക്കം 2 ബസുകള്‍ ടോപ്പു വരെ മൂടിപ്പോവുകയും ചെയ്തിരുന്നു. വെള്ളം ഇറങ്ങിയ ശേഷം ഈ റൂട്ടില്‍ റോഡു മോശമെന്ന കാരണത്താലാണ് പിന്നീടു ഈ ബസ് ഓട്ടം പുനരാരംഭിക്കാഞ്ഞതെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിച്ചെങ്കിലും വെച്ചൂച്ചിറ വരെയെത്തുന്ന ബസ് അത്തിക്കയത്തേക്ക് ട്രിപ്പ് നീട്ടിയില്ല.
പരാതിപ്പെട്ടപ്പോള്‍ കൊറോണയാണെന്ന കാരണം പറഞ്ഞ് തടിതപ്പി. വര്‍ഷം മൂന്ന് കടന്നുപോയ ശേഷവും ബസ് അത്തിക്കയം സ്റ്റാന്‍ഡിലേക്ക് നീട്ടി സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. അടുത്ത സമയത്ത് നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്ന് നവംബര്‍ ആദ്യത്തോടെ സര്‍വീസ് അത്തിക്കയത്തു നിന്ന് ആരംഭിച്ച് അത്തിക്കയത്ത് അവസാനിപ്പിക്കാം എന്ന് ഉറപ്പ് ലഭിച്ചിരിക്കുകയാണ്. ബസിന്റെ വരവിന് സ്വീകരണം നല്‍കാന്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.































