തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ നിരവധി പ്രചരണങ്ങൾ നടക്കവെ സത്യാവസ്ഥ വെളിപ്പെടുത്തി അജിത്തിന്റെ മുൻ ഭാര്യ നസിയ. പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണെന്നും പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നസിയ തുറന്ന് പറഞ്ഞു.
സുഹൃത്തിന്റെ ഭാര്യയുമായി ഒളിച്ചോടിയാണ് അജിത്ത് ആദ്യഭാര്യയായ നസിയയെ വിവാഹം ചെയ്തതെന്നും അവരില്‍ അജിത്തിന് രണ്ട് കുട്ടികളുണ്ടെന്നുമായിരുന്നു പ്രചരിച്ച കഥകളിലെ പ്രധാന കണ്ടെത്തല്‍. ഇതുപയോഗിച്ച് വലിയ തോതില്‍ സൈബര്‍ അറ്റാക്കും നടന്നിരുന്നു. ഇതിനെതിരെയാണ് നസിയ രംഗത്ത് എത്തിയത്.
‘ തന്റെ ആദ്യഭര്‍ത്താവ് അജിത്തിന്റെ സുഹൃത്തായിരുന്നില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പത്തൊമ്പത് വയസുണ്ടായിരുന്ന ഞാന്‍ നാല്‍പത്തിയാറ് വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് വിവാഹം ചെയ്തത്. അയാളും അജിത്തും തമ്മില്‍ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. അത് ഡിവോഴ്സ് ആയ ശേഷമാണ് അജിത്തിനെ വിവാഹം ചെയ്തത്’- നസിയ പറഞ്ഞു.
‘തനിക്ക് അജിത്തിലോ മുന്‍ഭര്‍ത്താവിലോ കുട്ടികളില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് അജിത്ത് പോയതെന്ന തരത്തില്‍ പ്രചരിക്കുന്ന കഥകളൊക്കെ തെറ്റാണ്. ആ പ്രചരണങ്ങളില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. പിരിഞ്ഞ ശേഷവും അജിത്ത് തന്നോട് മോശമായിട്ടൊന്നും പെരുമാറിയിട്ടില്ല. എന്റെ അവസ്ഥയില്‍ അയാള്‍ക്ക് വിഷമമുണ്ടെന്നാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.
താനാണ് അയാളെ സമാധാനിപ്പിച്ചിരുന്നത്. ഞങ്ങള്‍ പരസ്പരം സന്ദേശങ്ങളയച്ചിരുന്നു. എന്നാല്‍ അനുപമയും ഞാനുമായി നല്ല ബന്ധത്തിലല്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഉണ്ടായശേഷം എന്നെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോഴാണ് ഞാന്‍ മാധ്യമങ്ങളെ കാണേണ്ട സാഹചര്യം ഉണ്ടായത്. ഇല്ലെങ്കില്‍ ഞാന്‍ ഈ വിഷയത്തില്‍ പങ്കാളിയാകുമായിരുന്നില്ല. അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ എനിക്ക് താല്‍പര്യമില്ല’.- നസിയ വ്യക്തമാക്കി.