കോഴിക്കോട് : കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരാണ് വടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എഞ്ചിനീയറിംഗ് വിദ്യാർഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണ്ണക്ക് 20,000 രൂപയാണ് നഷ്ടമായത്. 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടില്‍ നിന്ന് അജ്ഞാതന്‍ പിന്‍വലിച്ചു.
അപര്‍ണ്ണയുടെ സ്കോളര്‍ഷിപ്പ് തുകയാണ് ഇങ്ങനെ തട്ടിയെടുത്തത്. വടകര പുതിയാപ്പ്മലയില്‍ തോമസിന്‍റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു.





























