മല്ലപ്പള്ളി : പ്രളയത്തില്‍ കേടുവന്ന എടിഎം മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ബാങ്കുകള്‍ അനാസ്ഥ കാട്ടുന്നതായി പരാതി . പ്രളയത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പ്രവർത്തനം നിലച്ചു രണ്ടു മാസമായി എ.ടി.എം കൗണ്ടറുകൾ. ശുചീകരണം നടത്തി പ്രവർത്തന സജ്ജമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കാനറാ ബാങ്കിന്റെയും എ.ടി.എം കൗണ്ടറുകളാണ് പ്രവർത്തന രഹിതമായിരിക്കുന്നത്. വെള്ളം കയറിയതിനാൽ മെഷിനുകൾ തകരാറിലായതാണ് പ്രശ്നം.
രണ്ടു മാസമായിട്ടും എ.ടി എം പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്യാവശ്യത്തിന് പണം എടുക്കുന്നതിന് 10 കിലോ മീറ്റർ ദൂരം സഞ്ചരിച്ച് മല്ലപ്പള്ളിയിലോ എഴുമറ്റൂര്‍ ചുങ്കപ്പാറ എന്നിവടങ്ങിലോ പോകേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ഇതു മൂലം ദുരിതമനുഭവിക്കുകയാണ് നാട്ടുകാര്യം യാത്രക്കാരും. എ ടി എം പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ബാങ്കുകളുടെ അനാസ്ഥയാണ് എ.ടി എം പ്രവർത്തനത്തിന് കാലതാമസം നേരിടുന്നതെന്നും ആക്ഷേപമുണ്ട്.





























