പോത്തൻകോട്: മദ്യലഹരിയിൽ സുഹൃത്തിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈനികൻ കുറ്റിയാണി കണ്ണംകുഴി മേലെ പുത്തൻവീട്ടിൽ ജെ. സന്തോഷ് കുമാർ (35)നെ വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. തലയ്ക്ക് അടിയേറ്റ വട്ടപ്പാറ പള്ളിവിള കുഴിവിള വീട്ടിൽ നിഷാദ് ( 40) മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശനിയാഴ്ച രാത്രി 10ഓടെ വട്ടപ്പാറ കുറ്റ്യാണിയിലെ സന്തോഷ്കുമാറിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഝാൻസി റെജിമെന്റിൽ ജോലി ചെയ്യുന്ന സന്തോഷ് കുമാർ കഴിഞ്ഞ ആഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. തുടർന്ന് സുഹൃത്തായ നിഷാദിനെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു.
മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കത്തെ തുടർന്ന് സന്തോഷ് വീട്ടിൽ ഉണ്ടായിരുന്ന ചുറ്റി കയെടുത്ത് നിഷാദിനെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അതിനു ശേഷം സന്തോഷ് പുറത്തേക്ക് പോയി. സംഭവം അറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്ന് നിഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടന്നു കളയാൻ ശ്രമിച്ച സന്തോഷ്കുമാറിനെ വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്ഐമാരായ സുനിൽ ഗോപി, ജോണി, സുനിൽകുമാർ, സിപിഒമാരായ രാജേഷ്, ജയകുമാർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം കുറ്റിയാണി ജംക്ഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിനു കേസെടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























