അഞ്ചൽ: പഴുപ്പിച്ചെടുത്ത ചട്ടുകം ഉപയോഗിച്ച് എട്ടുവയസ്സുകാരന്റെ കാലിൽ ഗുരുതരമായ പൊള്ളലേൽപിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരൻ ഏരൂർ പുഞ്ചിരിമുക്ക് വേലൻകുഴി ബിജുവിലാസത്തിൽ വിനോദിനെ (32) അറസ്റ്റ് ചെയ്തു.കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകർ ചൈൽഡ്‌ലൈനിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുനലൂർ ഡിവൈഎസ്പി ബി.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ നാലിനു വൈകിട്ടാണു സംഭവമെന്നു പൊലീസ് പറയുന്നു. പിതാവിന്റെ കുടുംബ വീട്ടിൽ കഴിയുന്ന കുട്ടിയെ അവിടെ വച്ചു വിനോദ് പൊള്ളലേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കാലിലെ മുറിവ് കണ്ടാണു അധ്യാപകർ കാര്യമന്വേഷിച്ചത്. കുട്ടിയിൽ നിന്നും അധ്യാപകരിൽ നിന്നും ഡിവൈഎസ്പി മൊഴിയെടുത്തു. ഉപദ്രവിക്കാൻ ഉപയോഗിച്ച ചട്ടുകം പൊലീസ് കണ്ടെത്തി.