മലപ്പുറം : വണ്ടൂരിലെ കാപ്പിലിൽ ബാർബർ ഷോപ്പിൽ കയറി യുവാവിനെ ആക്രമിച്ചതായി പരാതി. കാപ്പിൽ അരിപ്പമാട് സ്വദേശി സാജുവിനാണ് മർദ്ദനമേറ്റത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിൽ മുടി വെട്ടിയ ശേഷം ഷേവ് ചെയ്യുന്ന സമയത്താണ് അക്രമി സംഘം എത്തിയത്. രാഗി എന്ന വ്യക്തിയും കൂടെയുള്ള രണ്ടുപേരും കാറിലെത്തിയാണ് ആക്രമണം നടത്തിയത്. കോൺഗ്രസ് പതാക ധരിച്ച് യുഡിഎഫിന്റെ പ്രചാരണ പരിപാടിയിൽ നിന്നാണ് ഇവർ എത്തിയതെന്ന് പരാതിയിൽ പറയുന്നു.
മൂർച്ചയുള്ള ആയുധം കൈവശം വെച്ച അക്രമി, “ഉള്ളിൽ നിന്ന് കുത്തണോ പുറത്ത് നിന്ന് കുത്തണോ” എന്ന് ആക്രോശിച്ചുകൊണ്ട് സാജുവിനെ തലയ്ക്കും കഴുത്തിനും മർദ്ദിക്കുകയായിരുന്നു. ബാർബർ ഷോപ്പിലെ ജീവനക്കാരും പരിസരത്തുള്ളവരും ചേർന്നാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. പരിക്കേറ്റ സാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ തർക്കങ്ങളുടെയും സംഘർഷങ്ങളുടെയും തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസ് കരുതുന്നത്.






























