പന്തളം: പാണിൽ ചുടുകാട് വല്യതറ കിഴക്കേതിൽ വീട്ടിൽ കഴിഞ്ഞമാസം 15 ന് പുലർച്ചെ അതിക്രമിച്ചു കയറികുരുമുളക് പൊടി വിതറി ആക്രമണം നടത്തിയ കേസിൽ തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന 6 പ്രതികളെ പന്തളം പോലീസ് സാഹസികമായി പിടികൂടി. കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട് കുഞ്ഞുമോൻ (55), കുളനട ള്ളനാട് കോഴിമലപുത്തൻവീട് ബിബിൻ (32), കോഴിമല പുത്തൻവീട് സിബിൻ ( 29), ഉളനാട് കരിമല പുത്തൻവീട്ടിൽ ബിനു ഡാനിയൽ ( 42), ഉളനാട് കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), കരിമല ചിഞ്ചു ഭവനത്തിൽ സഞ്ജു (22) എന്നിവരെയാണ് കന്യാകുമാരിയിലെ ഒളിയിടത്തിൽ നിന്നും അറസ്റ്റിലായത്.
വല്യതറ കിഴക്കേതിൽ വീട്ടിൽ ആദർശിനും ബന്ധു അക്കുവിനുമാണ് മർദ്ദനമേറ്റത്. ആദർശിന്റെ അമ്മ ശാരദയുടെ മുഖത്ത് അക്രമികൾ കുരുമുളക് സ്പ്രേ അടിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ മുങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. അടൂർ ഡിവൈഎസ്പി ആർ ജയരാജിൻ്റെ മേൽനോട്ടത്തിലുള്ള സംഘത്തിൽ പന്തളം എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ ബി അനിൽകുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , വിഷ്ണുനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.





























