കോഴിക്കോട് : ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. കൊയിലാണ്ടിയിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. പയ്യോളിയിൽ കോൺഗ്രസിന്റെ കൊടിമരവും തകർത്തു. എടച്ചേരിയിലും ഓഫീസ് ആക്രമിച്ചു. ധീരജിന്റെ വിലാപ യാത്ര കടന്നു പോയതിന് ശേഷമാണ് ആക്രമണം നടന്നത്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി രാത്രി തന്നെ കൊടിമരം പുനഃസ്ഥാപിച്ചു.
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.
ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റുവാങ്ങി ധീരജിന്റെ മൃതദേഹം നാട്ടിലെത്തുമ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.