കൊച്ചി : ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ (34) ആണ് അറസ്റ്റിലായത്. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ചാണ് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷംഷീറിന്റെ മൂക്ക് തകർന്നു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലാണ് സംഭവം. വൈറ്റിലയിൽ വെച്ച് ’എൻപീസ്’, ’സുൽത്താന’ എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
ചളിക്കവട്ടത്തുവെച്ച് സുൽത്താന ബസ് എൻപീസ് ബസിന് കുറുകേ നിർത്തി തടസ്സമുണ്ടാക്കി. സുൽത്താനയുടെ ഡ്രൈവറായ അജു എൻപീസ് ബസിലെ കണ്ടക്ടറായ സനീഷിന്റെ തലയ്ക്കിടിച്ചു. ശേഷം ബസുമായി പോയി. ഈ അതിക്രമം കണ്ട് പ്രകോപിതരായ യാത്രക്കാർ ഗീതാഞ്ജലി ജങ്ഷനിൽവെച്ച് സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലാക്കണമെന്നും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടേ ബസ് ഇവിടെനിന്ന് മുന്നോട്ട് എടുക്കാൻ പാടുള്ളൂവെന്നും യാത്രക്കാർ നിലപാടെടുത്തു. ഈ തർക്കത്തിൽ ഇടപെട്ടപ്പോഴാണ് സുൽത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാർ യാത്രക്കാരനായ ഷംഷീറിനെ മർദിച്ചത്. സംഭവത്തേത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
സംഭവമറിഞ്ഞ് പാലാരിവട്ടം പോലീസെത്തി പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയ ബസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടർ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡ്രൈവർ അനുരാജ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.





























