ആലപ്പുഴ: കനത്ത മഴയെ തുടർന്ന് തോട്ടപ്പള്ളി സ്‌പിൽവേയുടെ ഇരുവശങ്ങളിലും വൻതോതിൽ മാലിന്യം അടിഞ്ഞുകൂടി ജലഒഴുക്ക് കുറഞ്ഞു. മരക്കൊമ്പുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ജലസസ്യങ്ങൾ എന്നിവ തങ്ങിനിന്നതോടെയാണ് സ്‌പിൽവേയുടെ പ്രവർത്തനം തടസ്സപ്പെട്ടത്. നിയമം ലംഘിച്ച് മാലിന്യം നേരിട്ട് കടലിലേക്ക് ഒഴുക്കി പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജലഒഴുക്ക് തടസ്സപ്പെട്ടത് കുട്ടനാട് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് രൂക്ഷമാക്കുമെന്ന ആശങ്കയും വ്യാപകമായി ഉയരുകയാണ്. തോട്ടപ്പള്ളി സ്‌പിൽവേയ്‌ക്ക് 40 ഷട്ടറാണ്. ഇതിൽ കേടായ ഒരു ഷട്ടർ ഒഴികെ ബാക്കി 39 എണ്ണത്തിലൂടെയും സുഗമമായി ജലം ഒഴുകേണ്ടതാണ്.
എന്നാൽ ഒഴുകിയെത്തുന്ന പ്ലാസ്‌റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കുന്നു. കിഴക്കൻവെള്ളത്തിനൊപ്പം വൻതോതിൽ പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യവും എത്തിയതോടെ 20 ഷട്ടറിൽ ഒഴുക്ക് നിലച്ചു. ഇത് പ്രശ്‌നം കൂടുതൽ രൂക്ഷമാക്കി. ബാക്കി ഷട്ടറുകൾവഴി വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഒഴുക്ക്.
പ്ലാസ്‌റ്റിക് മാലിന്യവും മരത്തടികളും തിങ്കൾ രാത്രി ഇറിഗേഷൻ വകുപ്പ് അധികൃതർ മണ്ണുമാന്തി എത്തിച്ച് ഷട്ടറുകൾ വഴി തള്ളിക്കടത്താൻ നടത്തിയ ശ്രമവും വിഫലമായി. ടൺ കണക്കിന് മാലിന്യം കടലിലേക്ക് ഒഴുക്കുന്നതിനെ നാട്ടുകാർ ചോദ്യംചെയ്‌തെങ്കിലും വകവയ്‌ക്കാതെ ജലസേചന എക്‌സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിൽ ഇവ ഷട്ടർവഴി തള്ളുകയായിരുന്നു. ഇത് അടിഞ്ഞാണ് നീരൊഴുക്ക് നിലച്ചത്.
തിങ്കൾ രാത്രി 12 ഓടെയാണ് ദേശീയപാതയിൽ ഒരുമണിക്കൂറോളം വാഹനങ്ങൾ തടഞ്ഞിട്ടശേഷം മാലിന്യം തള്ളൽ നടന്നത്. ഷട്ടർ കടന്നെത്തിയ മാലിന്യങ്ങൾ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി സ്‌പിൽവേയ്‌ക്ക് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് നിർമിച്ച താൽക്കാലിക പാലത്തിൽ തങ്ങി. ഇതോടെ സ്‌പിൽവേയുടെ ഇരുവശങ്ങളിലും മാലിന്യം നിറഞ്ഞു.































