കോഴിക്കോട് : കുറ്റിച്ചിറയിൽനിന്ന് 12 ഉം, 10 ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആളെ ടൗൺ പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബർ 26 – നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളർത്തുമീനിനെ വാങ്ങിത്തരാം എന്ന് പറഞ്ഞ് കുറ്റിച്ചിറയിൽനിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽനിന്ന് ഓടിരക്ഷപ്പെട്ടു. 10 വയസ്സുകാരനെ ഗുഡ്സ് വണ്ടിയിൽ കയറ്റി ഇരുത്തിയെങ്കിലും പേടിച്ചകുട്ടി ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽനിന്നും സി.സി.ടി.വി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാത്രി മുഖദാറിൽ ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ സി.ഷൈജു, സുനിൽകുമാർ, സീനിയർ സി.പി.ഒ സജേഷ് കുമാർ, സി.പി.ഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെവിട്ടയാളാണ് ജയേഷ്. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ഒരു കുപ്രസിദ്ധ പയ്യൻ എന്ന മലയാളസിനിമ ചിത്രീകരിച്ചിരുന്നത്.