കാസർകോട് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞു നിർത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം. കർണാടക ഹുബ്ലി സ്വദേശിയും വർഷങ്ങളായി മൊഗ്രാൽ കൊപ്പളത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ അബ്ദുൽ ഗഫൂർ (45) ആണ് ആക്രമണത്തിന് ഇരയായത്. ഇന്ന് പുലർച്ചെ അഞ്ചരയോടെ മൊഗ്രാൽ റെയിൽവേ അടിപ്പാതയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ യുവാവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേപ്പുമേസ്തിരിയായ അബ്ദുൽ ഗഫൂർ ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങി ദേശീയ പാതയിലേക്ക് നടന്നുപോകുകയായിരുന്നു. റെയിൽവേ അടിപ്പാതയിൽ എത്തിയപ്പോൾ പതിയിരുന്ന നാലംഗ സംഘം ചാടി വീണ് തടഞ്ഞു നിർത്തി. ഒരാൾ അബ്ദുൽ ഗഫൂറിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും മറ്റൊരാൾ തീ കൊളുത്തുകയുമായിരുന്നു. തുടർന്ന് അക്രമികൾ ഓടി രക്ഷപെട്ടു.
അബ്ദുൽ ഗഫൂറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് തീ അണച്ചശേഷം ആശുപത്രിയിൽ എത്തിച്ചത്. ഗഫൂർ അപകടനില തരണം ചെയ്തു. കൂലിത്തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ശരവണൻ, മേരി തുടങ്ങിയവരാണ് ആക്രമിച്ചതെന്ന് ഗഫൂർ പൊലീസിനോടു പറഞ്ഞു. ജോലി ചെയ്തതുമായി ബന്ധപ്പെട്ട് ഗഫൂർ പ്രതികൾക്ക് പണം നൽകാനുണ്ടായിരുന്നു. ഇത് നൽകാതെ വന്നതോടെയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






























