കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ഏരൂർ ആയിരനല്ലൂരിലാണ് സംഭവം. ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാറിനെയാണ് (45) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ സിമിയെയും (40), മകനെയും സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിമിയുടേയും മകന്റെയും പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
വാക്കേറ്റത്തിനിടെ നന്ദകുമാർ സിമിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തള്ളുകയും നിലത്ത് വീണതോടെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെട്ട സിമി വിവരം മാതാവിനെ വിളിച്ചറിയിച്ചു. ഇതോടെ നന്ദകുമാർ അ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടി എത്തിയ പ്രായപൂർത്തിയാകാത്ത മകനും പരിക്കേറ്റു. യുവതിയുടെ നെഞ്ചിലുൾപെടെ ആഴത്തിലുള്ള മുറിവേറ്റു.





























