ചെന്നൈ : നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‍ലി യോജന’യിൽ സർപ്രൈസ് നീക്കവുമായി സി. ജോസഫ് വിജയ് നയിക്കുന്ന തമിഴ്നാട് സർക്കാർ. കഴിഞ്ഞദിവസം അവതരിപ്പിച്ച, ടിവികെ സർക്കാരിന്റെ കന്നി ബജറ്റിലാണ് അതിശയിപ്പിക്കുന്ന പ്രഖ്യാപനമുണ്ടായത്. പിഎം സൂര്യ ഘർ യോജന പ്രകാരം ഉപഭോക്താവിന് പരമാവധി നേടാവുന്ന സബ്സിഡി 78,000 രൂപയാണ്. എന്നാൽ, പദ്ധതിയിൽ സംസ്ഥാനത്തിന്റെ വിഹിതവും ചേർത്ത് പരമാവധി ഒരുലക്ഷം രൂപ സബ്സിഡി നൽകാനാണ് വിജയ് സർക്കാർ തീരുമാനിച്ചത്. പിഎം സൂര്യ ഘർ യോജനപ്രകാരം പുരപ്പുറ സോളർ സ്ഥാപിക്കുന്ന തമിഴ്നാട്ടിലെ ഉപഭോക്താവിന് ഒരുലക്ഷം രൂപവരെ സബ്സിഡി കിട്ടും.
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം നിലവിൽ 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപവരെ. ഇതാണ് വിജയ് സർക്കാർ തമിഴ്നാട്ടിൽ ഒരുലക്ഷം രൂപയായി വർധിപ്പിച്ചത്. ഇതിനായി ബജറ്റിൽ ആദ്യഘട്ടമെന്നോണം 50 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്. പിഎം സൂര്യ ഘർ പ്രകാരം പുരപ്പുറ സോളർ സ്ഥാപിച്ച കുടുംബങ്ങളുടെ എണ്ണം 50 കോടി കവിഞ്ഞെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 50,66,195 കുടുംബങ്ങൾക്കായി 28,516.18 കോടി രൂപ സബ്സിഡിയും വിതരണം ചെയ്തു. കേരളത്തിൽ 3.24 ലക്ഷം കുടുംബങ്ങൾ പദ്ധതിപ്രകാരം ഇതിനകം 2101.22 കോടി രൂപ സബ്സിഡി നേടി. 1229.1 മെഗാവാട്ടാണ് പദ്ധതിയിൽ കേരളം കൈവരിച്ച ഉൽപാദനശേഷി.
തമിഴ്നാട് പക്ഷേ കേരളത്തെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. 1.04 ലക്ഷം കുടുംബങ്ങളാണ് ഇതുവരെ തമിഴ്നാട്ടിൽ നിന്ന് പദ്ധതിയിൽ അംഗമായത്. സ്ഥാപിതശേഷി 322.37 മെഗാവാട്ട്. നേടിയ സബ്സിഡി 589.27 കോടി രൂപമാത്രം. സംസ്ഥാനത്ത് സൗരോർജ ഉൽപാദനം കൂട്ടാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് വിജയ് സർക്കാർ സബ്സിഡി ഉയർത്തിയത്.





























