നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വീടിന്റെ വാതിലിൽ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി റിപ്പോർട്ട്. മഞ്ചവിളാകം ചെമ്മണ്ണുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന രമ്യയുടെ വീട്ടിലെ മുൻവാതിലിലാണ് മീറ്ററിൽ നിന്നും നേരിട്ട് വൈദ്യുതി കണക്ട് ചെയ്ത് കൊലപാതകശ്രമം നടത്തിയത്. ഇന്ന് രാവിലെ ആറരയോടെ രമ്യയുടെ 13 വയസ്സുള്ള മകൻ വീടിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. ഭാഗ്യവശാൽ കുട്ടിക്ക് വലിയ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
വാതിൽ തുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്ന് കുട്ടി വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് വൈദ്യുതി മീറ്ററിൽ നിന്ന് ഒരു വയർ വാതിലിലേക്ക് കണക്ട് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രമ്യയും രണ്ട് ആൺകുട്ടികളുമാണ് ഈ വീട്ടിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നത്. സംഭവമറിഞ്ഞ് രമ്യയുടെ സഹോദരൻ സ്ഥലത്തെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മാരായമുട്ടം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























