തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഔദ്യോഗിക യാത്രകളിൽ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട് മാതൃകാപരമായ തീരുമാനം കൈക്കൊണ്ടു. ഇനി മുതൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഒരു പൈലറ്റ് വാഹനവും ഒരു എസ്കോർട്ട് വാഹനവും മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ യാത്രകൾക്കായി റോഡുകളിൽ ജനങ്ങളെ തടയരുതെന്ന് അദ്ദേഹം പോലീസ് മേധാവിക്ക് കർശന നിർദ്ദേശം നൽകി. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്നും സാധാരണക്കാരനെപ്പോലെ തനിക്ക് യാത്ര ചെയ്താൽ മതിയെന്നുമാണ് വി.ഡി. സതീശൻ പോലീസിനെ അറിയിച്ചത്.
മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഉള്ളതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പൈലറ്റും എസ്കോർട്ടും മാത്രമായി സുരക്ഷ ചുരുക്കാൻ തീരുമാനിച്ചത്. 20-ഓളം വാഹനങ്ങൾ ഉൾപ്പെടുന്ന വലിയ വാഹനവ്യൂഹങ്ങൾ ആഡംബരമാണെന്നും അത്തരം വിഐപി സംസ്കാരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ സുപ്രധാന തീരുമാനത്തിന് പിന്നാലെ അദ്ദേഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ടു. പിണറായി വിജയനും കുടുംബവും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.





























