പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണഭവനിൽ സോമൻ്റെ മകൻ സുജിത്ത് (45) ആണ് പന്തളം പോലീസിന്‍റെ പിടിയിലായത്. പന്തളം മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിന് സമീപത്ത് വെച്ച് മധ്യവയസ്കനെ മുൻവിരോധത്തിന്‍റെ പേരില്‍ ഇയാള്‍ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറി(50) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഇതേ സ്ഥലത്ത് ഒളിച്ച് നില്‍ക്കുകയായിരുന്നു പ്രതി. പന്തളം സി.ഐ ബാബു കുറുപ്പ്, എസ്.എച്ച്.ഓ എബിൻ പ്രസാദ്, പോലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്നിരുന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. വിജേഷ് കുമാറിന്‍റെ തലയ്ക്കും ഇടത് കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























