പൂക്കോട് : സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തിൽ മാറ്റം വരണമെന്നും അവരെ തുല്യരായി കാണാൻ സമൂഹത്തിന് കഴിയണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചാൻസലർകൂടിയായ ഗവർണർ.
ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങൾ ഉറപ്പുവരുത്തുമ്പോഴാണ് കാമ്പസുകളിൽ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ സർവകലാശാലയുടെ കാമ്പയിന് പിന്തുണ നൽകി ബിരുദധാരികളെ അഭിനന്ദിച്ച ഗവർണർ കാമ്പസിലെ ആരോഗ്യകരമായ പരസ്പരബന്ധത്തിന്റെ ആവശ്യകതയും വിശദീകരിച്ചു. സ്ത്രീവിദ്യാഭ്യാസരംഗത്ത് ഇന്ന് വലിയ ഉണർവുണ്ടായിട്ടുണ്ട്. ബിരുദം വാങ്ങിയവരിൽ ഭൂരിപക്ഷം വനിതകളാണെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. പൂക്കോട് സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം ബിരുദ ദാനം നടത്തി.
സർവകലാശാല പ്രോചാൻസലറും മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി. കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാനമാണ് നടന്നത്. വിവിധ കോഴ്സുകളിലായി ഉന്നതവിജയം നേടിയ 27 വിദ്യാർഥികൾക്ക് സ്വർണമെഡലുകളും എൻഡോവ്മെന്റുകളും ഗവർണർ സമ്മാനിച്ചു. എം.എൽ.എ.മാരായ ടി. സിദ്ദിഖ്, വാഴൂർ സോമൻ, വൈസ് ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥ്, രജിസ്ട്രാർ പി.സുധീർബാബു തുടങ്ങിയവർ പങ്കെടുത്തു. 42 ബിരുദധാരികൾ നേരിട്ടും അറന്നൂറോളം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുത്തു.