വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങൾ പുറത്തുകൊണ്ടുവരുന്ന സെനറ്റർ ടെഡ് ക്രൂസിന്റെ ഓഡിയോ റെക്കോർഡിംഗുകൾ പുറത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാറുകൾ വൈകിക്കുന്നത് വൈസ് പ്രസിഡന്റ് ജെഡി വാൻസും വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നവാറോയുമാണെന്നും, ചിലപ്പോൾ പ്രസിഡന്റ് ട്രംപ് തന്നെ ഇതിന് തടസ്സം നിൽക്കാറുണ്ടെന്നും ടെഡ് ക്രൂസ് ആരോപിച്ചു. പത്തുമിനിറ്റോളം ദൈർഘ്യമുള്ള സംഭാഷണമാണ് ആക്സിയോസ് പുറത്തുവിട്ടത്.
ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമാക്കാൻ താൻ വൈറ്റ് ഹൗസുമായി നിരന്തരം പൊരുതുകയാണെന്ന് ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്ററായ ക്രൂസ് പറഞ്ഞു. ഭരണകൂടത്തിൽ ആരാണ് കരാറിനെ എതിർക്കുന്നത് എന്ന ചോദ്യത്തിന്, പീറ്റർ നവാറോയെയും ജെഡി വാൻസിനെയുമാണ് ക്രൂസ് പ്രധാനമായും കുറ്റപ്പെടുത്തിയത്. ഇടയ്ക്കിടെ ട്രംപും കരാറിനെതിരെ നിൽക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾ കരാർ ചർച്ചകളെ പിന്നോട്ടടിച്ചതായാണ് സൂചന.





























