കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മാനേജുമെന്റുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞതോടെയാണ് സമരത്തിന് താത്ക്കാലിക വിരാമമായത്. ക്രെഡിറ്റ് സ്കോർ വിഷയത്തിലടക്കം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെവന്നതോടെ ഇയർബാക്ക് ആയ വിഷമത്തിലാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പു ജീവനോടുക്കിയത്. സിവിൽ എഞ്ചിനീയർ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു മിച്ചി മർപ്പുവിന്റെ മരണത്തിന് പിന്നാലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് കോളജിന് മുന്നിലെ വിദ്യാർഥി സമരം. ഇയർബാക്ക് സംവിധാനം നിർത്തലാക്കുക, സേ പരീക്ഷ ഫീസ് വെട്ടിക്കുറയ്ക്കുക, അക്കാദമിക് കൗൺസിലും, സ്റ്റുഡന്റ്സ് കൗൺസിലും കൃത്യമായി വിളിച്ചുചേർക്കുക എന്നിവയായിരുന്നു പ്രധാനം. വിദ്യാർഥി സംഘടനകൾ കൂടി സമരത്തിന്റെ ഭാഗമായതോടെ പോലീസ് ഇടപെട്ടു. സമവായത്തിന് കോളജ് മാനേജ്മെന്റ് നേരിട്ടെത്തിപ്പോൾ നാടകീയരംഗങ്ങൾ അരങ്ങേറി.
ചർച്ചകൾക്കൊടുവിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പ് മാനേജ്മെന്റ് സ്വീകരിച്ചതോടെ സമരത്തിന് താത്ക്കാലിക വിരാമം. ഇന്നലെ വൈകിട്ടാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പുവിനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ നിർദേശങ്ങൾ സ്വയംഭരണാവകാശത്തിന്റേപേരിൽ കോളജ് മാനേജ്മെന്റ് സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചതിൽ തുടങ്ങിയ പ്രശ്നങ്ങളാണ് മരണത്തിന് കാരണമായത്. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം കോളജിനെതിരെ രംഗത്ത് വന്നിരുന്നു. നിലവിലെ പ്രശ്നങ്ങൾക്ക് വരും ദിവസം ചേരുന്ന കൗൺസിൽ യോഗത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ ശക്തമാക്കുമെന്നാണ് വിദ്യാർഥികളുടെ പക്ഷം.






























