ഡൽഹി: പഹല്‍ഗാം ഭീകരാക്രണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കശ്മീരികളെയും ന്യൂനപക്ഷ സമൂഹത്തെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു. ഭീകര സംഘടനയ്‌ക്കെതിരെ കശ്മീരികൾ ഒരേ സ്വരത്തിൽ അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതെങ്ങനെയെന്ന് രാജ്യം മുഴുവൻ കണ്ടതാണ്. വിദ്വേഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തീവ്രവാദികളുടെ അജണ്ടയെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരം വിദ്വേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം പിബി അറിയിച്ചു.
ഭീകരതയ്‌ക്കെതിരെ രാജ്യമാകെ ഒന്നിച്ച് നിൽക്കുമ്പോഴാണ് ജമ്മു കശ്‌മീരിൽനിന്നുള്ള വിദ്യാർഥികളെയും വ്യാപാരികളെയും ഉത്തരാണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങി സംസ്ഥാനങ്ങളിൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഡറാഡൂണിൽ വർഗീയ സംഘടനയുടെ ഭീഷണിയും അന്ത്യശാസനവും കാരണം കശ്‌മീരി വിദ്യാർഥികൾക്ക് വീട് വിട്ട് പോകേണ്ടിവന്നു. കശ്‌മീരികൾക്കും ന്യൂനപക്ഷസമുദായത്തിനും എതിരായി സമൂഹമാധ്യമങ്ങൾ വഴി കുപ്രചാരണവും നടക്കുന്നു. ഭീകരസംഘടനയെ തള്ളിപ്പറഞ്ഞും പ്രതിഷേധിച്ചും അപലപിച്ചും കശ്‌മീരികൾ ഒരേ സ്വരത്തിൽ രംഗത്തുവന്നത് രാജ്യം കണ്ടതാണ്. ഭീകരരുടെ അജൻഡയെ സഹായിക്കാനേ കുപ്രചാരണങ്ങൾ വഴിയൊരുക്കൂ. വിനാശകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അധികൃതർ കർശന നടപടി എടുക്കണം. ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരോട് ദാക്ഷിണ്യം കാണിക്കരുത് എന്ന് പിബി പ്രസ്‌താവനയിൽ പറഞ്ഞു.