കോഴിക്കോട്: കട്ടിപ്പാറയില്‍ കാട്ടുപന്നി കൂട്ടം റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (45), റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്‌സിന്‍ (21), മകള്‍ ഷെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം നടന്നത്. മൂന്നു പേരും താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
മറ്റൊരു സംഭവത്തില്‍ ഈ മാസം ആദ്യമാണ് താമരശ്ശേരി കട്ടിപ്പാറ പുലോട് ബാര്‍ബര്‍ തൊഴിലാളിയായ ജാഫറിന്റെ വീട്ടില്‍ കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. കാട്ടുപന്നികള്‍ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികള്‍ കോണിപ്പടി കയറി മുകള്‍ ഭാഗത്തേക്ക് പോകുകയും അയല്‍ക്കാരന്‍ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. പൂലോട്, ചോയിയോട് ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടമായി എത്തുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനു പുറമെ ജീവനും ഭീഷണിയായിരിക്കുകയാണ്. നേരത്തെ കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയില്‍ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി.