കൊച്ചി : അയര്‍ക്കുന്നത്ത് വൈദികന്റെ മരണത്തില്‍ ദൂരൂഹതകള്‍ ഏറെ. മരിച്ച വൈദികന്‍ ഇടവകയില്‍ നിന്ന് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചിരുന്നതായി സൂചന. ഇന്നലെ ബിഷപ്പിനെ കാണാന്‍ സമയം കിട്ടിയിരുന്നെങ്കിലും വൈദികന്‍ പോയിരുന്നില്ല. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക്ക് കയറുകള്‍ കൊണ്ടു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഇതിനാല്‍ ബലപ്രയോഗം നടന്നുവോ എന്നും പോലീസ് സംശയിക്കുന്നു. പള്ളിവളപ്പിലെ സിസിടിവി ഓഫാക്കിയ നിലയിലാണ്. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹമാണ് ഇന്ന് പള്ളിവളപ്പിലെ കിണറ്റില്‍ കണ്ടെത്തയിത്. ഏതാനും നാളുകള്‍ക്കു മുമ്പാണ് വൈദികന്‍ അമേരിക്കയില്‍ നിന്നെത്തി പുന്നത്തറ പള്ളിയുടെ വികാരിയായി സ്ഥാനമേറ്റത്.
ഇന്നലെ വൈകുന്നേരം മുതലാണ് ഇദ്ദേഹത്തെ കാണാതായത്. മങ്കൊമ്പിലുള്ള വീട്ടിലും പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പള്ളിയില്‍ സമീപകാലത്ത് ഉണ്ടായ തീപിടുത്തത്തില്‍ ചില പ്രധാന രേഖകള്‍ കത്തിനശിച്ചിരുന്നു. കൂടാതെ പള്ളിയില്‍ കെട്ടിടംപണി സംബന്ധമായി ചില വിഷയങ്ങളും നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. വെടി വഴിപാട് നടത്തിയിരുന്ന പള്ളിയാണ് ഇത്. ഇവിടെ സ്‌ഫോടനം ഉണ്ടാവുകയും ഇതിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇടവകയിലെ പ്രശ്നങ്ങളില്‍ കടുത്ത അച്ഛന്‍ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സൂചന. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തതിനു ശേഷം മാത്രമെ സംഭവത്തക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ സാധിക്കുകയുള്ളു എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി.