കൊട്ടാരക്കര: തിരഞ്ഞെടുപ്പു വിജയം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കൊട്ടാരക്കരയിൽ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി കോൺഗ്രസ് നടപടിയെടുത്തു തുടങ്ങി. പ്രതീക്ഷിത വോട്ടിൽ ഗണ്യമായ കുറവുണ്ടായതായും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വേണ്ടത്ര ആത്മാർത്ഥത കാട്ടിയില്ലെന്നും കണ്ടെത്തിയതിനാലാണ് നെടുവത്തൂർ, എഴുകോൺ മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടത്. ഡി.സി.സി. ജനറൽ സെക്രട്ടറിയായ ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രചാരണത്തിൽ സജീവമാകാതിരുന്ന നേതാക്കളെ നേരിൽ വിളിച്ചു വിശദീകരണം തേടാനും ഡി.സി.സി. തീരുമാനിച്ചു. 1012 വോട്ടിനാണ് മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ വിജയിച്ചത്.
എഴുകോണിൽ 760 വോട്ടിനും നെടുവത്തൂരിൽ 610 വോട്ടിനും അയിഷ പോറ്റി പിന്നിലായി. നെടുവത്തൂരിൽ ആയിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലം കമ്മിറ്റി നൽകിയ കണക്കിൽ പറഞ്ഞിരുന്നത്. എഴുകോണിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കനകദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്ഥാനാർഥിയുടെ വിജയത്തിനായി വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നാണ് ഡി.സി.സിയുടെ വിലയിരുത്തൽ.ഉമ്മന്നൂരിൽ ബ്രിജേഷ് എബ്രഹാം സ്ഥാനാർഥിയുടെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ബാലഗോപാലുമായി വസതിയിൽ ചർച്ച നടത്തി. 2,500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ ലീഡ് 1869-ൽ ഒതുങ്ങി. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വോട്ട് കുറഞ്ഞു.





























